Sunday, December 14, 2008

സുഗന്ധമുള്ള സുവര്‍ണം-

സുഗന്ധമുള്ള സുവര്‍ണം
സുകുമാര്‍ അഴീക്കോട്
'സ്വര്‍ണത്തോട് സുഗന്ധം ചേര്‍ന്നതുപോലെ' എന്ന് പലപ്പോഴും ആളുകള്‍ ഉപയോഗിച്ചുകണ്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് ഇതുവരെ അത് അനുഭവത്തില്‍ വന്നിരുന്നില്ല. ആ പ്രയോഗം ഭാഷയിലെ വെറുമൊരു അതിശയോക്തിയായിരിക്കും എന്നാണ് ഞാന്‍ ധരിച്ചിരുന്നത്.

ആ ധാരണ അപ്പാടെ മാറി. സുഗന്ധവാഹിയായ സുവര്‍ണം ഇന്ന് ഇന്ത്യക്കാണ്; അതിശയോക്തിയല്ല, അവരെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും അവരുടെ ഉള്ളം കുളിര്‍പ്പിക്കുകയും ചെയ്യുന്ന യാഥാര്‍ഥ്യമാണ്. എല്ലാ രംഗങ്ങളിലും ദുര്‍ഗന്ധം മുറ്റി തഴച്ചു വര്‍ധിക്കുന്ന ഒരു ദശാസന്ധിയിലാണ് ഈ പരിമളം ചൈനയില്‍നിന്ന് വീശിവന്ന കാറ്റില്‍ നമ്മുടെ മനസ്സുകളില്‍ നിറഞ്ഞുകവിയുന്നത്. ഇന്ത്യയുടെ രാഷ്ട്രീയജീവിതത്തിന്റെ അടിസ്ഥാനമായ ജനാധിപത്യത്തിന്റെ കളിക്കളമായ ലോക്സഭയില്‍ ജനപ്രതിനിധികള്‍ കള്ളക്കച്ചവടം നടത്തി നാടിനെ അപമാനക്കടലില്‍ ആഴ്ത്തിയ ഒരു ഘട്ടത്തില്‍ ഈ സൌഗന്ധികസുവര്‍ണം നമുക്ക് നല്‍കിയ നിയതിയുടെ നീതിബോധം ചരിത്രത്തിന്റെ പുഞ്ചിരിയായി തെളിയുന്നു.

ബീജിങ്ങില്‍ ലോക കായികാഭ്യാസങ്ങള്‍ അരങ്ങേറി മൂന്നാംനാളായപ്പോള്‍ ഒളിമ്പിക്സിന്റെ ഫലപ്പട്ടികയില്‍ ഇന്ത്യയ്ക്ക് 'പൂജ്യത്തിന്റെ കളം' പ്രവചിച്ച വിദഗ്ധന്മാരെ തിരുത്തിയും നിരാശയില്‍ മുങ്ങിയ ഒരു ജനതയെ ഉണര്‍ത്തിയും ആ സ്വര്‍ണം പറന്നുവന്നു. ആ തിങ്കളില്‍ നട്ടുച്ചയ്ക്ക് ഇന്ത്യയുടെ മുകളില്‍ ഒരു 'അഭിനവ'സൂര്യന്‍ ഉദിച്ചുയര്‍ന്നു. വെടിപൊട്ടിച്ച് ലോകത്തെ മുഴുവന്‍ തന്റെ നാടിന്റെ നേട്ടത്തെ അറിയിച്ചുകൊണ്ടാണ് പഞ്ചാബുകാരനായ ബിന്ദ്ര സുവര്‍ണഹാരം ഇന്ത്യയുടെ ഒഴിഞ്ഞ കഴുത്തില്‍ അണിയിച്ചത്.

ഹോക്കിയുടെ സ്വര്‍ണപ്പതക്കം ഇനി കിട്ടാത്തവിധത്തില്‍ നിലച്ചുപോയ വര്‍ഷത്തിനടുത്തകാലത്താണ് ഈ യുവാവ് പിറന്നുവീണത് എന്ന് നാം ഓര്‍ക്കണം. ഇന്ത്യയുടെ അക്കാലത്തെ മോഹഭംഗം മുഴുവന്‍ ഈ കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍വച്ചുതന്നെ ഉള്‍ക്കൊണ്ടതുപോലെ തോന്നുന്നു. കൈക്ക് കരുത്തും മനസ്സിന് ഉറപ്പും വന്നപ്പോള്‍ തന്റെ മനസ്സിലെ വിഷാദത്തെ രാഷ്ട്രത്തിന്റെ ആഹ്ളാദമാക്കി മാറ്റി ആ യുവാവ്.

ഈ ആഹ്ളാദവും അഭിമാനവും ഇവിടത്തെ കായികമേധാവികളുടെ ജഡനിരകളില്‍ ഊഷ്മളരക്തം ഒഴുക്കാനും അവ യുവ ജനങ്ങളില്‍ ലോകജേതാക്കളുടെ വീര്യം പകരാനും കഴിവുറ്റ മായാത്ത ഒരു പ്രചോദനകേന്ദ്രമായിത്തീരട്ടെ എന്നാശംസിക്കുന്നു. ഈ ഒളിമ്പിക്സ് അവസാനിക്കുന്നതിനുമുമ്പുതന്നെ ഈ മഹാപ്രചോദനത്തിന്റെ ഗുണഫലങ്ങള്‍ ഇന്ത്യയ്ക്ക് അനുഭവപ്പെടട്ടെ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.


കടപ്പാട് ദേശാഭിമാനി ദിനപത്രം

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..