Tuesday, December 30, 2008

വീടിനുള്ളിൽ കടുവയെ വളർത്തിയാൽ

വീടിനുള്ളിൽ കടുവയെ വളർത്തിയാൽ

2003 ഒക്ടോബർ ഒന്ന്‌ ബുധനാഴ്ച. അന്നാണ്‌ അന്റോയിൻ യെയ്റ്റ്സ്‌ എന്ന ചെറുപ്പക്കാരൻ എമർജൻസി നമ്പരിൽ ന്യൂയോർക്ക്‌ സിറ്റി പോലീസിന്റെ സഹായം അഭ്യർഥിച്ചത്‌. സിറ്റിയിലെ ഹാർ ലംഭാഗത്തുള്ള അപ്പാർട്ട്മെന്റിൽ പോലീസ്‌ ഓടിയെത്തുമ്പോൾ യെയ്റ്റ്സ്‌ വലതുകാലിലും വലതുകൈയിലും മുറിവുകളുമായി രക്തത്തിൽ കുളിച്ചിരിക്കുകയായിരുന്നു.

മുറിവുകളുടെ കാരണം ഒരു പട്ടിയുടെ ആക്രമണം ആയിട്ടാണ്‌ യെയ്റ്റ്സ്‌ പോലീസുകാരുടെ മുൻപിൽ അവതരിപ്പിച്ചത്‌. പോലീസ്‌ അയാളെ ഉടനേ ആശുപത്രിയിലാക്കി.

പൈറ്റ്‌ ദിവസം പോലീസിന്‌ ഒരു ഫോ ൺ സന്ദേശം ലഭിച്ചു. ആളുകളെ ആക്രമിക്കുന്ന ഒരു വന്യമൃഗം ന്യൂയോർക്ക്‌ സിറ്റിയിലെ ഒരു അപ്പാർട്ട്മെന്റിൽ ഉണെ്ടന്നതായിരുന്നു ആ സന്ദേശത്തിന്റെ ചുരുക്കം. പക്ഷേ, ഫോൺ വിളിച്ചയാൾ വന്യമൃഗം എവിടെയാണെന്നു വെളിപ്പെടുത്തിയില്ല.

പോലീസ്‌ ഉടനേ അന്വേഷണം ആരംഭിച്ചു. അടുത്തദിവസം വീണ്ടും പോലീസിന്‌ ഫോൺസന്ദേശം ലഭിച്ചു. അതനുസരിച്ച്‌ പോലീസ്‌ യെയ്റ്റ്സിന്റെ അ പ്പാർട്ട്മെന്റിലേക്കു പാഞ്ഞു.

പക്ഷേ, യെയ്റ്റ്സ്‌ അപ്പോൾ എവിടെയാണെന്ന്‌ ആർക്കും അറിയില്ലായിരുന്നു. പൂട്ടിക്കിടന്നിരുന്ന അപ്പാർട്ട്മെന്റിന്റെ വാതിലിൽ ഒറു ദ്വാരമുണ്ടാക്കി പോലീസ്‌ ഉള്ളിലേക്കു നോക്കി. അവർക്ക്‌ തങ്ങളുടെ കണ്ണുകളെ വിശ്വസിക്കുവാൻ സാധിച്ചില്ല. ഭീമാകാരനായ ഒരു കടുവ അപ്പാർട്ട്മെന്റിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു!

പത്തൊൻപതു നിലയുള്ള കെട്ടിടത്തി ന്റെ ആറാം നിലയിലായിരുന്നു കടുവ സ്വൈരവിഹാരം നടത്തിയിരുന്നത്‌. മയക്കുവെടിവച്ച്‌ കടുവയെ കീഴടക്കുവാനാ ണ്‌ പോലീസ്‌ തീരുമാനിച്ചത്‌. പക്ഷേ, വാതിൽ തുറന്നു വെടിവയ്ക്കുക അപകടകരമായിരുന്നു. തന്മൂലം, അപ്പാർട്ട്മെ ന്റിന്റെ പിന്നിലൂടെ മുകളിൽനിന്നു തൂങ്ങിയിറങ്ങി ജനാലയ്ക്കിടയിലൂടെ മയക്കുവെടി വച്ചതു. ഒറ്റവെടികൊണ്ട്‌ കടുവ വീണു. അപ്പോഴേക്കും മറ്റു പോലീസുകാർ അപ്പാർട്ട്മെന്റിന്റെ വാതിൽ തുറന്ന്‌ അകത്തുകയറി. അപ്പോൾ അവർ കണ്ടത്‌ കടുവയെ മാത്രമായിരുന്നില്ല. ആ അപ്പാർട്ട്മെന്റിൽ ജീവനുള്ള ഒരു ചീങ്കണ്ണിയുമുണ്ടായിരുന്നു. രണ്ട്‌ വന്യജീവികളെയും പോലീസ്‌ ഒരു ആനിമൽ ഷെൽട്ടറിലേക്കു മാറ്റി.

അന്ന്‌ വൈകിട്ടു തന്നെ യെയ്റ്റ്സും പോലീസ്‌ കസ്റ്റഡിയിലായി. മറ്റുള്ളവരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണി സൃഷ്ടിച്ചു എന്ന കാരണത്താലാണ്‌ പോലീസ്‌ അയാളെ അറസ്റ്റ്‌ ചെയ്തത്‌.

യെയ്റ്റ്സിന്റെ ഭാഷ്യം അനുസരിച്ച്‌, കടുവക്കുഞ്ഞിനെ അപ്പാർട്ട്മെന്റിൽ കൊണ്ടുവന്നിട്ട്‌ രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു. മറ്റാരും അറിയാതെ രഹസിയമായിട്ടായിരുന്നു കടുവായേയും ചീങ്കണ്ണിയേയും അയാൾ വളർത്തിയത്‌. കടുവ വളർന്ന്‌ ഇരുനൂറ്റമ്പതു കിലോ തൂക്കമായിരുന്നു. ചീങ്കണ്ണിയുടെ നീളം മൂന്നടിയിലേറെയുമായിരുന്നു.

സാധാരണയായി പൂച്ചകളെയും പട്ടികളെയുമൊക്കെയാണ്‌ ആളുകൾ അപ്പാർട്ട്‌ മെന്റുകളിലും വീടുകളിലുമൊക്കെ വളർത്തുക. ഏകരായി താമസിക്കുന്നവർക്കു പൂച്ചയും പട്ടിയുമൊക്കെ ഏകാന്തത അകറ്റുവാൻ വളരെ സഹായിക്കുമെന്നതു വാസ്തവമാണ്‌. എന്നാൽ, കളിക്കൂട്ടുകാരായി വന്യമൃഗങ്ങളെ വീട്ടിൽ വളർത്തുവാൻ സുബുദ്ധിയുള്ള ആരും തയാറാവാറില്ല.

പക്ഷേ, യെയ്റ്റ്സ്‌ വീട്ടിൽ വളർത്തിയ ത്‌ മനുഷ്യരെ കടിച്ചുകീറുന്ന കടുവായേ യും ചീങ്കണ്ണിയേയുമായിരുന്നു. കോഴിയിറച്ചി നൽകി അയാൾ വളർത്തിയ കടുവ തന്നെയാണ്‌ അയാളെ ഒരു ദിവസം ആക്രമിച്ചു മുറിവേൽപ്പിച്ചത്‌. ഭാഗ്യംകൊണ്ടു മാത്രമാണ്‌ അയാളുടെ ജീവൻ രക്ഷപ്പെട്ടത്‌.

തന്നെ യാതൊരു മൂന്നാര്റിയിപ്പും കൂടാതെ കടിച്ചുകീറുവാൻ ശക്തനായ കടുവയോടാണ്‌ അയാൾ ചങ്ങാത്തം കൂടിയത്‌. യെയ്റ്റിസിനെപ്പോലെ നമ്മിൽ പലരും ചിലപ്പോഴെങ്കിലും ചങ്ങാത്തം കൂടുന്നത്‌ നമ്മെ പൂർണമായും നശിപ്പിക്കാൻ ശക്തിയുള്ള തിന്മകളുമായിട്ടല്ലയോ? മദ്യത്തിനും മയക്കുമരുന്നിനുമൊക്കെ അടിമകളായിത്തീർന്ന്‌ ആളുകൾ നശിക്കുന്നത്‌ അവർ അവയോട്‌ അറിഞ്ഞുകൊണ്ട്‌ ചങ്ങാത്തം കൂടുന്നതു മൂലമല്ലേ?

തിന്മകളുമായി നമുക്കു ചങ്ങാത്തം പാടില്ലാത്തതാണ്‌. മദ്യവും മയക്കുമരുന്നും ചീത്ത കൂട്ടുകെട്ടുകളും അവിഹിതമായ ബന്ധങ്ങളുമെല്ലാം നമ്മെ നശിപ്പിക്കുമെന്നതിൽ സംശയം വേണ്ട. ഈ തിന്മകളെയൊക്കെ നമ്മുടെ നിയന്ത്രണത്തിൽ നിർത്താമെന്നാവും പലരും കരുതുന്നത്‌. എന്നാൽ കടുവയുടേതിനെക്കാൾ ഏറെ ശൗര്യത്തോടെ അവ നമ്മെ നശിപ്പിക്കുകതന്നെ ചെയ്യും.

ഈ തിന്മകളെപ്പോലെ തന്നെ നമ്മെ നശിപ്പിക്കുവാൻ ശക്തിയുള്ളവയാണ്‌ നമ്മുടെ മനസിൽ നാമറിയാതെ കടന്നുവരുന്ന ദുഷിച്ച ചിന്തകൾ. അസൂയയും വൈരാഗ്യവുമൊക്കെ നിഴലിക്കുന്ന ഈ ദുഷിച്ച ചിന്തകൾ നമ്മുടെ ജീവിതത്തെ തെറ്റായ വഴിയിലൂടെ മാത്രമേ തിരിച്ചുവിടൂ. അതുകൊണ്ടു തന്നെ നാം ഇവയോടെല്ലാം നിരന്തര പോരാട്ടം നടത്തി നമ്മുടെ മനസിൽ നിന്ന്‌ ഈ ദുഷിച്ച ചിന്തകളെ നിഷ്കാസനം ചെയ്തേ മതിയാകൂ.

പ്രവൃത്തിവഴി തിന്മയോട്‌ നമുക്കു ചങ്ങാത്തം വേണ്ട. അതുപോലെതന്നെ, നമ്മുടെ ചിന്തയിലും തിന്മയോടു ചങ്ങാ ത്തം വേണ്ട. കാരണം, ചിന്തവഴി തിന്മയോട്‌ നാം ചങ്ങാത്തം കൂടിയാൽ നമ്മു ടെ പ്രവൃത്തികളിലും ആ ചങ്ങാത്തം പ്രതിഫലിക്കുകതന്നെ ചെയ്യും.

പലതിന്മകളോടും നമുക്കു സ്വാഭാവികമായ ആകർഷണം തോന്നാം. പക്ഷേ, അവ എപ്പോഴും നമ്മുടെ നാശത്തിനു മാത്രമെ വഴിതെളിക്കൂ എന്നത്‌ എപ്പോഴും നമ്മുടെ ഓർമയിലുണ്ടായിരിക്കട്ടെ.






കടപ്പാട്‌...ദീപിക ദിനപത്രം.

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..