Monday, November 24, 2008

ഭര്‍തൃഹരിയുടെ സ്വയം ത്യാഗം

ഭര്‍തൃഹരിയുടെ സ്വയം ത്യാഗം

പണ്ടുപണ്ടു കലിംഗരാജ്യത്തില്‍ രാജാവായിരുന്ന വിദ്യാസാഗരന്‍ മരണക്കിടക്കയില്‍ കഴിയുന്ന സമയം. മക്കളായ വരരുചിയും വിക്രമാദിത്യനും ഭട്ടിയും ഭര്‍തൃഹരിയും തങ്ങളുടെ പിതാവിന് എന്തു സഹായവും ചെയ്തുകൊടുക്കാന്‍ തയാറായി നില്‍ക്കുന്നു. മരണാസന്നനായ പിതാവിനുവേണ്ടി തങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കുന്നില്ലല്ലോ എന്നായിരുന്നു അവരുടെ ദുഃഖം.

തങ്ങളുടെ സ്നേഹമുള്ള പിതാവ് തങ്ങളെ ഉടനേ വിട്ടുപിരിയുമല്ലോ എന്നോര്‍ത്തു ദുഃഖിതരായി അവര്‍ നില്‍ക്കുമ്പോള്‍ വിദ്യാസാഗരന്‍ കണ്ണുതുറന്ന് അവരെ മാറിമാറി നോക്കി. വിദ്യാസാഗരന്റെ നോട്ടം ഭര്‍തൃഹരിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു കണ്ണീര്‍ പ്രവഹിക്കുവാന്‍ തുടങ്ങി.

വിദ്യാസാഗരനു ശൂദ്രസ്ത്രീയില്‍ ജനിച്ച പുത്രനായിരുന്നു ഭര്‍തൃഹരി. തന്മൂലം, ഭര്‍തൃഹരിക്കു രാജ്യാധികാരമോ രാജകീയ അവകാശങ്ങളോ നിയമപ്രകാരം ലഭിക്കുകയില്ലെന്നു വ്യക്തമായിരുന്നു. ഇതായിരുന്നു ഭര്‍തൃഹരിയെക്കുറിച്ചു ദുഃഖം തോന്നാന്‍ വിദ്യാസാഗരനുണ്ടായ ഒരു കാരണം.

വേറൊരു കാരണമാകട്ടെ ഇതിലും പ്രധാനപ്പെട്ടതായിരുന്നു. വിദ്യാസാഗരനു ശൂദ്രസ്ത്രീയില്‍ ജനിച്ച പുത്രനാണല്ലോ ഭര്‍തൃഹരി. അങ്ങനെയുള്ള ഭര്‍തൃഹരിക്ക് പുത്രന്മാരുണ്ടാകുന്നപക്ഷം അത് ബ്രാഹ്മണനായ തനിക്കു നരകഹേതുവായിത്തീരുമെന്ന് സ്മൃതിശാസനം നന്നായിട്ടറിയാമായിരുന്ന വിദ്യാസാഗരന് ഓര്‍മയുണ്ടായിരുന്നു.

വിദ്യാസാഗരന്‍ കരയുന്നതു കണ്ടപ്പോള്‍ അത് ഭര്‍തൃഹരിയോടുള്ള സ്നേഹാധിക്യംമൂലമാണെന്ന് മറ്റു പുത്രന്മാര്‍ കരുതി. എന്നാല്‍, ബുദ്ധിമാനായ ഭര്‍തൃഹരിക്ക് കാര്യം മനസിലായി. അദ്ദേഹം ഉടനേ തന്റെ പിതാവിനോടു പറഞ്ഞു:

"പ്രിയ പിതാവേ, അങ്ങ് സ്വന്തം രക്ഷയെക്കുറിച്ചു ഭയപ്പെടേണ്ട. എനിക്കു പുത്രന്മാരുണ്ടായി അങ്ങ് നരകത്തില്‍ പോകാതിരിക്കാന്‍വേണ്ടി ഞാന്‍ ഒരിക്കലും വിവാഹം കഴിക്കുകയില്ലെന്ന് ഉറപ്പുതരുന്നു. ഇനി, ഏതെങ്കിലും കാരണവശാല്‍ ഞാന്‍ വിവാഹംകഴിക്കാന്‍ നിര്‍ബന്ധിതനായാല്‍ എനിക്കു സന്താനങ്ങള്‍ ജനിക്കുകയില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തിക്കൊള്ളാം.''

ഭര്‍തൃഹരിയുടെ ഈ ത്യാഗം വിദ്യാസാഗരന് എത്രമാത്രം ആശ്വാസം നല്‍കി എന്നു പറയേണ്ടതില്ലല്ലോ.

ഇക്കഥ വായിക്കുമ്പോള്‍ മഹാഭാരതത്തിലെ ഭീഷ്മരുടെ ത്യാഗത്തിന്റെ കഥയും നാം സ്വാഭാവികമായും ഓര്‍മിച്ചുപോകും. ഭീഷ്മരുടെ പിതാവായ ശന്തനു മഹാരാജാവിന് സത്യവതി എന്ന മുക്കുവസ്ത്രീയില്‍ അനുരാഗം ജനിച്ചപ്പോള്‍ അവരുടെ വിവാഹം നടത്തിക്കൊടുക്കാന്‍വേണ്ടി താന്‍ എന്നും അവിവാഹിതനായി ജീവിച്ചുകൊള്ളാം എന്ന പ്രതിജ്ഞ എടുത്ത ധീരനാണ് ഭീഷ്മര്‍. ശന്തനുമഹാരാജാവിനു സത്യവതിയിലുണ്ടാകുന്ന മക്കള്‍ക്കു രാജ്യാവകാശം ഉറപ്പുവരുത്തിയാല്‍ മാത്രമേ താന്‍ തന്റെ മകളായ സത്യവതിയെ രാജാവിനു വിവാഹം കഴിച്ചുകൊടുക്കുകയുള്ളൂ എന്നു സത്യവതിയുടെ അച്ഛന്‍ ശാഠ്യം പിടിച്ചപ്പോഴാണു ഭീഷ്മര്‍ സ്വയം ത്യാഗം ചെയ്തു തന്റെ പിതാവിനെ സന്തോഷിപ്പിച്ചത്.

പുരാണകഥാപാത്രങ്ങളായ ഭര്‍തൃഹരിക്കും ഭീഷ്മര്‍ക്കുമുണ്ടായ ഇത്തരം അനുഭവങ്ങള്‍ മറ്റാര്‍ക്കും തന്നെ ഉണ്ടായി എന്നുവരില്ല. എന്നിരുന്നാലും മാതാപിതാക്കളുടെ നന്മയും സന്തോഷവും ഉറപ്പുവരുത്താന്‍വേണ്ടി നമ്മില്‍ പലര്‍ക്കും പലപ്പോഴും പലവിധത്തിലുള്ള ത്യാഗങ്ങള്‍ സഹിക്കേണ്ടിവരുമെന്നതില്‍ സംശയമില്ല.

മാതാപിതാക്കള്‍ക്കു പ്രായമാകുമ്പോള്‍ അവരുടെ കാര്യങ്ങള്‍ ശരിയായവിധം അന്വേഷിച്ച് അവരുടെ ക്ഷേമവും ഐശ്വര്യവുമൊക്കെ ഉറപ്പുവരുത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ജോലിക്കും മറ്റു കാര്യങ്ങള്‍ക്കുമായി മക്കള്‍ക്ക് അകലെ താമസിക്കേണ്ടിവരുന്ന അവസരങ്ങളില്‍. അതുപോലെ, സാമ്പത്തിക പ്രശ്നങ്ങള്‍മൂലവും മാതാപിതാക്കളുടെ ക്ഷേമൈശ്വര്യങ്ങള്‍ ഉറപ്പുവരുത്തുക എളുപ്പമല്ലായിരിക്കാം.

എന്നിരുന്നാലും നമ്മുടെ മാതാപിതാക്കളോട് നമ്മുടെ ഹൃദയത്തില്‍ സ്നേഹമുണ്െടങ്കില്‍ അവരുടെ നന്മയ്ക്കും സുഖത്തിനുംവേണ്ടി നാം തീര്‍ച്ചയായും വലിയ ത്യാഗങ്ങള്‍തന്നെ സഹിക്കാന്‍ തയാറാകും.

മാതാപിതാക്കള്‍ മക്കളെ വളര്‍ത്തുന്നതിന് പലപ്പോഴും എത്രമാത്രം ത്യാഗം സഹിക്കുന്നുണ്ട് എന്നു നമുക്കറിയാം. മക്കള്‍ക്കുവേണ്ടി അവര്‍ ത്യാഗം സഹിക്കുന്നുണ്െടങ്കില്‍ അതിന്റെ പ്രധാനകാരണം മക്കളോടുള്ള അവരുടെ സ്നേഹംതന്നെ എന്നതില്‍ രണ്ടുപക്ഷമില്ല. മാതാപിതാക്കള്‍ക്കു മക്കളോടു സ്നേഹമുള്ളതുപോലെ തന്നെ മക്കള്‍ക്കും മാതാപിതാക്കളോടു സ്നേഹമുണ്ടാകണം. അതുപോലെ, വേണ്ടിവന്നാല്‍ അവര്‍ക്കുവേണ്ടി ഏറെ ത്യാഗം സഹിക്കാനും മക്കള്‍ തയാറാകണം. എങ്കില്‍മാത്രമേ, മാതാപിതാക്കളോടു മക്കള്‍ക്കുണ്െടന്നു പറയുന്ന സ്നേഹം യഥാര്‍ഥമാകൂ.

ഭീഷ്മര്‍ തന്റെ പിതാവിന്റെ സുഖത്തിനും സന്തോഷത്തിനുംവേണ്ടി ചെയ്ത പ്രതിജ്ഞ കടുത്ത പ്രതിസന്ധികള്‍ക്കിടയിലും മരണംവരെ പാലിച്ചു. ഭര്‍തൃഹരി വിവാഹം കഴിച്ചെങ്കിലും അത് സ്വന്തതാത്പര്യം മൂലം ആയിരുന്നില്ല. അദ്ദേഹം തന്റെ പിതാവിനു സ്വര്‍ഗം ലഭിക്കാന്‍വേണ്ടി ഏറെ ത്യാഗം സഹിക്കാന്‍ തയാറായപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരന്മാര്‍ മൂന്നുപേരുംകൂടി നിര്‍ബന്ധിച്ച് ഭര്‍തൃഹരിയെ രാജാവാക്കി.

ഭര്‍തൃഹരി രാജാവായി വാഴിക്കപ്പെട്ടപ്പോള്‍ രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി പലയിടത്തുനിന്നും പലരെ ഭാര്യമാരായി സ്വീകരിക്കേണ്ടിവന്നു. എങ്കിലും തന്റെ പിതാവിനോടു ചെയ്ത വാഗ്ദാനമനുസരിച്ച്, അദ്ദേഹം മക്കളെ ജനിപ്പിച്ചില്ല.

ഭീഷ്മരും ഭര്‍തൃഹരിയും സ്വന്തം സുഖവും സന്തോഷവും ത്യജിച്ചുകൊണ്ട് തങ്ങളുടെ പിതാക്കളുടെ സുഖവും സന്തോഷവും ഉറപ്പുവരുത്തി. അവരുടെ ഈ ത്യാഗം ഇന്നും അനുസ്മരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

നമുക്കും നമ്മുടെ മാതാപിതാക്കളുടെ ക്ഷേമൈശ്വര്യങ്ങള്‍ ഉറപ്പുവരുത്താം. ഒരുപക്ഷേ, കുറേയേറെ ത്യാഗം ഇതിനായി സഹിക്കേണ്ടിവന്നാലും അതു സന്തോഷപൂര്‍വം നമുക്കുചെയ്യാം. അപ്പോള്‍, നമ്മുടെ ജീവിതം കൂടുതല്‍ അനുഗ്രഹപൂര്‍ണവും ആദരണീയവുമായി മാറും.
ജോസ് പന്തപ്ളാംതൊട്ടിയില്‍

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..