Tuesday, August 26, 2008

വിവാഹ വാര്‍ഷികം

അപ്പച്ചന്റെയും, അമ്മച്ചിയുടെയും അമ്പതാം വിവാഹ വാര്‍ഷികം നാട്ടുകാരെയും വീട്ടുകാരെയുമൊക്കെ വിളിച്ച് അടിപൊളിയായി ആഘോഷിക്കണമെന്ന് വിദേശത്തുള്ള നാലും മക്കളും തീരുമാനിച്ചു. അപ്പച്ചന്റെ നാലു ആണ്‍മക്കളും അവരുടെ കുടുബവുമൊക്കെ അങ്ങ് അമേരിക്കയിലും ജര്‍മ്മനിയിലുമൊക്കെയാണ്. ഏതായാലും അപ്പച്ചന്റെയും, അമ്മച്ചിയുടെയും വിവാഹവാര്‍ഷിക ദിനത്തിന് ഒന്ന് രണ്ട് ദിവസം മുമ്പെ എല്ലാവരും കുടുംബസമേതം നാട്ടിലുള്ള അവരുടെ കുടുംബവീട്ടിലെത്തി.

വര്‍ഷങ്ങള്‍ക്കു ശേഷം മക്കളെയും കൊച്ചുമക്കളെയുമൊക്കെ കണ്ടപ്പോള്‍ അപ്പച്ചന്റെയും, അമ്മച്ചിയുടെയും സന്തോഷം അതിരറ്റതായിരുന്നു.. ഉറങ്ങിക്കിടന്ന കൊട്ടാരം പോലുള്ള അവരുടെ വീട് കൊച്ചുമക്കളുടെയും കളിചിരികളാല്‍ ഉണര്‍ന്നു…

വിവാഹവാര്ഷിക ദിനത്തിന്‍ തലേന്ന് വൈകുന്നേരം അപ്പച്ചനു കലശലായ ഒരു നെഞ്ചിനു വേദനയും, തലചുറ്റലും അനുഭവപ്പെട്ടു.. അപ്പച്ചനു എവിടെയെങ്കിലും ഒന്നു കിടന്നേ മതിയാവൂ.. അപ്പച്ചന്‍ നേരെ തന്റെ കിടക്കമുറിയിലെത്തിയപ്പോള്‍ അവിടെ ഇളയമകന്‍ റോയിയും, അവന്റെ കൂട്ടുകാരും ചേര്‍ന്ന് മദ്യപിക്കുകയും, തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുകയുമാണ്.

"മോനേ റോയിച്ചാ എനിക്കൊന്നു കിടക്കണമെടാ…നീയും കൂട്ടുകാരും ഇവിടെ നിന്നൊന്നു മാറി തരുമോ…’ അപ്പച്ചന്‍ റോയിച്ചനോട് ആവശ്യപ്പെട്ടു…

"എന്റെ അപ്പച്ചാ ഇതെന്നാ വര്‍ത്താനമാ പറേന്നെ.. ഞാനും എന്റെ കൂട്ടുകാരും എങ്ങോട്ട് പോകാനാ.. അപ്പച്ചന്‍ അടുത്ത മുറിയിലെങ്ങാനും പോയി കിടക്കാന്‍ നോക്ക്…” റോയിച്ചന്‍ എടുത്തടിച്ചതുപോലെ പറഞ്ഞു…

അപ്പച്ചന്‍ അടുത്ത മുറിയിലെത്തി അവിടെ രണ്ടാമത്തെ മകനും അവന്റെ കൂട്ടുകാരുമാണ്.. മൂന്നാമത്തെ മുറിയിലും, നാലാമത്തെ മുറിയിലും മക്കളായ സണ്ണിച്ചനും, ദാനിയേലും അവരുടെ കൂട്ടുകാരുമാണ്.. ഹാളിലെ സോഫയിലൊന്നു കിടക്കണമെന്ന് വെച്ച് ചെന്നപ്പോള് അവിടെ കൊച്ചുമക്കളെല്ലാവരും കൂടി കളിക്കുകയാണ്…

കര്‍ത്താവേ എവിടൊന്നു തലചായ്ക്കും.
ശരീരമൊക്കെ തളരുന്നതുപോലെ മുന്നോട്ട് അപ്പച്ചന്‍ അടുക്കളയിലേക്ക് നടന്നു. അവിടെയാണെങ്കില്‍ ഏലിക്കുട്ടിയും മരുമക്കളുമൊക്കെ ചേര്‍ന്ന് പാചകം ചെയ്യുന്നതിനിടയില്‍ നാട്ടുവിശേഷങ്ങളും, വീട്ടുവിശേഷങ്ങളുമൊക്കെ പറഞ്ഞ് രസിക്കുകയാണ്…

"നിങ്ങളെന്നാ മനുഷ്യനെ അടുക്കളയില്‍ കിടന്ന് കറങ്ങുന്നത്…..അവിടെ അകത്തെ മുറിയിലെങ്ങാനും പോയിരിക്കല്ലോ…” അപ്പച്ചനെ കണ്ടതും അമ്മച്ചിക്ക് വല്ലാ‍ത്ത കലികയറി… കര്‍ത്താവേ ഇനിയും എവിടെയൊന്നു തലചായ്ക്കും…?

മക്കളെയും മരുമക്കളെയും, കൊച്ചുമക്കളെയുമൊക്കെ കണ്ടപ്പോള്‍ അമ്പതുവര്‍ഷം തന്നോടൊപ്പം ജീവിച്ച ഏലിക്കുട്ടിപോലും തന്നെ മനസ്സിലാക്കാന്‍ കഴിയാതെ വന്നിരിക്കുന്നു…അപ്പച്ചന്‍ തപ്പി തടഞ്ഞ് മുറ്റത്തേക്കിറങ്ങി. കഴിഞ്ഞ തവണ റോയിച്ചന്‍ നാട്ടിലെത്തിയപ്പോള്‍ അമ്പതിനായിരം രൂപ ചിലവാക്കി പണിത പട്ടിക്കൂട്ടില്‍ കിടന്ന് ‘ടോമി‘ സുഖമായി ഉറങ്ങുന്നത് അപ്പച്ചന്‍ കണ്ടു. പട്ടിക്കൂടെങ്കില്‍. പട്ടിക്കൂട്…
തീരെ അവശനായ അപ്പച്ചന്‍ പട്ടിക്കൂട് തുറന്ന് ടോമിക്കൊപ്പം കിടന്നു…

അടുത്ത ദിവസം അപ്പച്ചന്റെയും-അമ്മച്ചിയുടെയും അമ്പതാം വിവാഹവാര്‍ഷികം ആഘോഷിക്കുവാന്‍ ‘കൊച്ചുപുരയ്ക്കല്‍ വീട്ടില്‍‘ ക്ഷണിതാക്കളൊക്കെ എത്തിതുടങ്ങി… മക്കളും, മരുമക്കളുമൊക്കെ ചേര്‍ന്ന് അവരെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു..

“എവിടെ അപ്പച്ചന്‍…?” കൊച്ചുമക്കളിലാരോ ചോദിച്ചപ്പോഴാണ്.. അപ്പച്ചന്റെ കാര്യം എല്ലാവരും ഓര്‍ത്തത്…അമ്മച്ചിയും, മക്കളും, മരുമക്കളും, കൊച്ചുമക്കളുമൊക്കെ ചേര്‍ന്ന് മുറിയിലെല്ലാം അപ്പച്ചനെ തിരഞ്ഞെങ്കിലും കണ്ടില്ല..

“ഈ മനുഷ്യനെവിടെപ്പോയി കിടക്കുവാ…” അമ്മച്ചിക്ക് ദേഷ്യം വന്നു…

“അയ്യോ അമ്മച്ചി.. അപ്പച്ചന്‍ ദാ പട്ടിക്കൂട്ടില്‍ കിടക്കുന്നു…” കൊച്ചുമക്കളിലാരോ വിളിച്ചു പറഞ്ഞു…

“അയ്യേ.. ഇതെന്നാ അച്ചായനിങ്ങനെ… വെറുതെ നാണം കെടുത്താന്‍ ഓരോന്ന്…” സണ്ണിച്ചന് അരിശം വന്നു “കര്‍ത്താവേ.. ചതിച്ചല്ലോ…” അമ്മച്ചിയുടെ നിലവിളി കേട്ട് എല്ലാവരും പട്ടിക്കൂട്ടിനരികിലേക്ക് ഓടി. പട്ടിക്കൂട്ടില്‍ മരിച്ചു മരവിച്ചു കിടക്കുന്ന അപ്പച്ചനെ കണ്ട് അവര്‍ ഞെട്ടിപ്പോയി…

എല്ലാത്തിനും സാക്ഷി അവരുടെ വളര്‍ത്തു നായ ടോമി മാത്രം….

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..