Thursday, September 25, 2008

Re: ഒരാളൊഴികെ മറ്റെല്ലാവരെയും



ഒരാളൊഴികെ മറ്റെല്ലാവരെയും പന്ത്രണ്ടാംവയസില്‍ ഒരു പ്രിന്റിംഗ് പ്രസിലെ ട്രെയിനിയായിട്ടായിരുന്നു മാര്‍ക്ക് ട്വയ്ന്‍ (1835-1910) ജോലി ആരംഭിച്ചത്. കുറെക്കഴിഞ്ഞപ്പോള്‍ മിസിസിപ്പി നദിയിലൂടെ ഓടിച്ചിരുന്ന ഒരു ബോട്ടിന്റെ ഡ്രൈവറായി. പിന്നീട് അമേരിക്കയിലെ ആഭ്യന്തരയുദ്ധം കഴിഞ്ഞപ്പോള്‍ അദ്ദേഹം ഒരു പത്രപ്രവര്‍ത്തകനായിത്തീര്‍ന്നു. അതിനുശേഷം അധികം താമസിയാതെ അദ്ദേഹം പ്രസിദ്ധനായ ഒരു സാഹിത്യകാരനുമായി മാറി.. മാര്‍ക്ക് ട്വയ്ന്‍ ഒരു എഴുത്തുകാരനെന്ന രീതിയില്‍ പ്രസിദ്ധനായപ്പോള്‍ മുതല്‍ അദ്ദേഹത്തിനു നാടുനീളെ ആരാധകരുണ്ടായി. അതുപോലെ, ഓരോരോ പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണവും അദ്ദേഹത്തിനു ലഭിക്കാന്‍ തുടങ്ങി. പലപ്പോഴും പ്രശസ്തരായ വ്യക്തികളോടൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കാനുള്ള ക്ഷണവും അദ്ദേഹത്തിനു ലഭിച്ചിരുന്നു. അമേരിക്കയില്‍നിന്നു മാത്രമായിരുന്നില്ല അദ്ദേഹത്തിന് ക്ഷണം ലഭിച്ചിരുന്നത്. ഇംഗ്ളണ്ടില്‍നിന്നും മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുമൊക്കെ അദ്ദേഹത്തിനു ക്ഷണം ലഭിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ട്വയ്നിനു ജര്‍മന്‍ ചക്രവര്‍ത്തിയില്‍നിന്ന് ഒരു ക്ഷണം ലഭിച്ചു. ചക്രവര്‍ത്തിയോടൊപ്പം ഒരു അത്താഴവിരുന്നില്‍ പങ്കെടുക്കാനുള്ള ക്ഷണമായിരുന്നു അത്. ക്ഷണം സ്വീകരിച്ചു ജര്‍മനിയിലേക്കുള്ള യാത്രയ്ക്കൊരുങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ പുത്രി അദ്ഭുതം കൂറിക്കൊണ്ടു പറഞ്ഞു: "ഡാഡീ, ഡാഡിക്കു ദൈവത്തെയൊഴികെ ലോകത്തിലുള്ള സകല പ്രശസ്തവ്യക്തികളെയും അറിയാം, അല്ലേ? ബാല്യം കടക്കാത്ത തന്റെ പുത്രിയുടെ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോള്‍ ട്വയ്ന്‍ വെറുതെ പുഞ്ചിരിക്കുകമാത്രമേ ചെയ്തുള്ളൂ. എങ്കിലും, ആ ചോദ്യം അദ്ദേഹത്തെ ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ടാകുമെന്നു തീര്‍ച്ചയാണ്. സാഹിത്യകാരനെന്ന നിലയില്‍ മാര്‍ക്ക് ട്വയ്ന്‍ പ്രസിദ്ധനായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ കാലത്ത് ജീവിച്ചിരുന്ന പ്രമുഖരായ പലയാളുകളും അദ്ദേഹവുമായി ബന്ധപ്പെടുവാന്‍ ശ്രമിച്ചിരുന്നു. തന്മൂലം അവരെയൊക്കെ പരിചയപ്പെടാനുള്ള അവസരം അദ്ദേഹത്തിനുണ്ടായി. ഇതു മനസിലാക്കിയതു കൊണ്ടാണ്, ദൈവമൊഴികെ ലോകത്തിലെ പ്രശസ്തരായ എല്ലാ വ്യക്തികളെയും തന്റെ ഡാഡിക്കറിയില്ലേയെന്നു ട്വയിനിന്റെ പുത്രി ചോദിച്ചത്. പ്രശസ്തരായ ആളുകളെ അടുത്തറിയുന്ന ഒട്ടേറെ പ്രശസ്തര്‍ ഇന്നും ലോകത്തിലുണ്ട്. എന്നാല്‍, ഇവര്‍ക്കു ദൈവത്തെ അറിയാമോയെന്നു ചോദിച്ചാല്‍ അവരുടെ മറുപടി എന്തായിരിക്കും? അതുപോലെ, സകല വിജ്ഞാനവുമുള്ള എത്രയോ പ്രഗത്ഭര്‍ ലോകത്തിലുണ്ട്. എന്നാല്‍, ദൈവത്തെ അറിയുന്നകാര്യം വരുമ്പോള്‍ ഇവരില്‍ പലരും വളരെ പിന്നില്‍ പോകില്ലേ? നമുക്കു നമ്മുടെതന്നെ ജീവിതത്തിലേക്ക് ഒന്ന് എത്തിനോക്കാം. ഈ ലോകത്തിലെ ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് ഏറെ അറിയാമെന്ന് അഭിമാനിക്കുന്നവരല്ലേ നമ്മില്‍ പലരും? എന്നാല്‍, നമ്മില്‍ എത്രപേര്‍ക്കു ശരിക്കു ദൈവത്തെ അറിയാം? അല്ലെങ്കില്‍, നമ്മിലെത്രപേര്‍ ദൈവത്തെ നന്നായി അറിയാനും അവിടുത്തോടു ബന്ധപ്പെടാനും ശ്രമിക്കുന്നുണ്ട്? സമൂഹത്തിലുള്ള പ്രശസ്തവ്യക്തികളുമായി ബന്ധപ്പെടുവാനും അവരുമായി പരിചയം പുതുക്കുവാനും നാം പലപ്പോഴും ശ്രമിക്കാറില്ലേ? അല്ലെങ്കില്‍ ഓരോരോ കാര്യങ്ങള്‍ അറിയാന്‍ നാം ഒട്ടേറെ സമയം വായനയ്ക്കും പഠനത്തിനുമായി മാറ്റിവയ്ക്കാറില്ലേ? എന്നാല്‍, ദൈവത്തെ അറിയാന്‍ നാം എത്രയോ കുറച്ചുമാത്രം ചെയ്യുന്നു! അതുപോലെ, അവിടുത്തോടു ബന്ധപ്പെടുവാനും അവിടുന്നുമായുള്ള പരിചയം പുതുക്കുവാനും നാം എത്രയോ കുറച്ചുസമയം മാത്രം ചെലവഴിക്കുന്നു! പ്രശസ്തരെ പരിചയപ്പെടാനും അവരുമായി ബന്ധം പുലര്‍ത്താനും നമ്മില്‍ ഭൂരിപക്ഷംപേര്‍ക്കും സാധിക്കുകയില്ല എന്നതാണു വാസ്തവം. എന്നാല്‍, സര്‍വശക്തനായ ദൈവത്തെ അറിയാനും അവിടുത്തോടു നിരന്തരം നല്ല ബന്ധം പുലര്‍ത്താനും നമുക്കെല്ലാവര്‍ക്കും സാധിക്കും എന്നതു മറന്നുപോകരുത്. കാരണം, അവിടുന്ന് എല്ലാവര്‍ക്കും ഒരുപോലെ സമീപസ്ഥനാണ്. അതുപോലെ, തന്റെ പക്കലേക്കു തിരിയുന്നവരില്‍നിന്ന് അവിടുന്നൊരിക്കലും മുഖം തിരിച്ചുകളയുകയുമില്ല. ഒരാള്‍ എത്ര പാപിയായിരുന്നാല്‍പ്പോലും അയാള്‍ പശ്ചാത്താപത്തോടുകൂടി ദൈവത്തിന്റെ പക്കലേക്കു തിരിയുമ്പോള്‍ അവിടുന്ന് ആ വ്യക്തിയുടെ പക്കല്‍ ഓടിയെത്തുന്നു എന്നതാണു വാസ്തവം. പക്ഷേ, ദൈവത്തിനു നമ്മോടുള്ള സ്നേഹവും താത്പര്യവും നമ്മിലെത്രയോ കുറച്ചുപേര്‍ മാത്രം മനസിലാക്കുന്നു! അതുപോലെ, അവിടുന്നു നമ്മെ പഠിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ശ്രവിക്കാന്‍ നാം എത്രയോ കുറച്ചു താത്പര്യം മാത്രം കാണിക്കുന്നു! ദൈവത്തെ അറിയാന്‍ ആഗ്രഹിക്കുന്നുണ്െടങ്കില്‍ അതിനുള്ള ആദ്യവഴി അവിടുത്തോടു സംഭാഷണത്തിലേര്‍പ്പെടുക എന്നുള്ളതാണ്. നമുക്ക് ഏതു സമയത്തും നമ്മുടെ ഹൃദയത്തില്‍നിന്ന് അവിടുത്തോടു സംസാരിക്കാന്‍ സാധിക്കും എന്നതാണ് വാസ്തവം. ഹൃദയത്തില്‍നിന്നുള്ള ഈ സംഭാഷണം- പ്രാര്‍ഥന- വഴി നമുക്കു ദൈവത്തെ അടുത്തറിയാനും അവിടുത്തെ സാന്നിധ്യം അനുഭവിക്കാനും സാധിക്കും. ഹൃദയസംഭാഷണത്തിലൂടെ നാം ദൈവത്തെ അറിയുകയും അവിടുന്നുമായി ബന്ധം പുലര്‍ത്തുകയും ചെയ്യുന്നതോടൊപ്പം, വിശുദ്ധഗ്രന്ഥപാരായണത്തിലൂടെ അവിടുത്തെ സജീവവചനങ്ങള്‍ നാം നമ്മുടെ ചിന്തയ്ക്കു വിഷയമാക്കുകയും വേണം. എങ്കില്‍ മാത്രമേ, അവിടുത്തെ നന്നായി അറിയാനും അതുപോലെ അവിടുത്തെ ഹൃദയരഹസ്യങ്ങള്‍ മനസിലാക്കാനും നമുക്കു സാധിക്കൂ. ലോകം മുഴുവനും ദൈവത്തിന്റെ സജീവസാന്നിധ്യം നിറഞ്ഞുനില്‍ക്കുന്നതുകൊണ്ട് മറ്റു രീതികളിലും ദൈവത്തെ അറിയുന്നതിനും അവിടുന്നുമായി ബന്ധപ്പെടുന്നതിനും സാധ്യതകളുണ്ട്. നമ്മോടു ബന്ധപ്പെടുവാനും നമ്മോടുള്ള പരിചയം പുതുക്കുവാനും എപ്പോഴും തയാറായി നില്‍ക്കുന്ന സ്നേഹനിധിയാണ് ദൈവം. അങ്ങനെയുള്ള ദൈവത്തെ കൂടുതലറിയാനും സ്നേഹിക്കാനും നമുക്കു ശ്രമിക്കാം.. അപ്പോള്‍ നമ്മുടെ ജീവിതം തീര്‍ച്ചയായും സന്തോഷപൂര്‍ണമാകും.
Thanks, By, SYBIN THOMAS PHILI

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..